Monday, December 31, 2007

ഹെയര്‍ ബാന്‍ഡ്‌

ഹെയര്‍ബാന്‍ഡ്‌ കണ്ടാല്‍ ഉടന്‍ അത്‌ തലയില്‍ തള്ളിക്കയറ്റി ഇരിക്കുക എന്നത്‌ മിന്നൂസിന്റെ ഒരു കാര്യപരിപാടിയാണ്‌.

ഒരു ദിവസം കളിച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍ മിന്നൂസിന്റെ ഒരു വിളി...

"അച്ഛാ...ഈ എയര്‍ബാന്‍ഡ്‌ ഒന്ന് ഊരിത്തരോ...."

'ഇതെന്താ പതിവില്ലാതെ ഊരിത്തരാന്‍ പറയുന്നത്‌?' എന്ന എന്റെ സംശയം സ്വാഭാവികം മാത്രം.

ചെന്ന് നോക്കിയപ്പോള്‍ ഒരു പായ്കറ്റ്‌ മോഡേര്‍ണ്‍ ബ്രഡ്‌ മുന്നിലും വച്ച്‌ മിന്നു ഇരിപ്പുണ്ട്‌... തലയിലാണേല്‍ ബാന്‍ഡ്‌ ഒന്നും കാണാനില്ലതാനും...

"ഹെയര്‍ബാന്‍ഡ്‌ എവിടെ?" ഞാന്‍ ചോദിച്ചു.

ഉടനെ മിന്നു ബ്രഡിന്റെ പായ്കറ്റിനുമുകളില്‍ അത്‌ ലോക്ക്‌ ചെയ്ത്‌ ചുറ്റിക്കെട്ടിവച്ചിരിയ്ക്കുന്ന പ്ലാസ്റ്റിക്ക്‌ സാധനം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ പറഞ്ഞു.

"ദേ ഈ ബ്രഡിന്റെ എയര്‍ബാന്‍ഡ്‌ ..."

Thursday, December 13, 2007

കിലോ കണക്ക്‌

ഇപ്പോള്‍ ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ മിന്നു കൂടെ കൂടും...

കാറില്‍ തന്നെ ഇരുന്നോളാന്‍ പറഞ്ഞാല്‍ പുള്ളിക്കാരത്തി കൂട്ടാക്കില്ല... ഈ കൂടെ കൂടുന്നതില്‍ രണ്ട്‌ ഉദ്ദേശമുണ്ട്‌...

1. ജെംസ്‌ മിഠായിയുടെ ഡിസ്‌ പ്ലേ ഏരിയ കണ്ടെത്തുക...
2. ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം അതിന്റെ കാശ്‌ നേരിട്ട്‌ കൊടുക്കുക..

ഈ ഇടപാടുകളില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ വച്ച്‌ വീട്ടില്‍ മിന്നു ചില ഷോപ്പിംഗ്‌ നാടകങ്ങള്‍ നടത്താറുണ്ട്‌...

മിന്നുവിന്റെ ഒരു ഷോപ്പിംഗ്‌ റിക്വസ്റ്റ്‌...

"അരക്കിലോ കുപ്പായോം അരക്കിലോ ജാമും..."

Tuesday, November 27, 2007

അനുവാദം

പ്ലേ സ്കൂളില്‍ പോയി തുടങ്ങിയതിനുശേഷം മിന്നൂസിന്റെ വൊക്കാബുലറിയില്‍ നല്ല കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നു. ഈ കളക്‌ ഷനില്‍ അല്‍പം അസഭ്യങ്ങളും ഉണ്ടാകുക സ്വാഭാവികം മാത്രം...

അത്തരം പ്രയോഗങ്ങളെ കേട്ടതായി ഭാവിക്കാതിരിക്കുകയോ നല്ല ക്ഷമയോടും അനുനയത്തോടും തിരുത്താന്‍ ശ്രമിക്കുകയോ മാത്രമേ ഒരു പോംവഴിയുള്ളൂ...

ഒരു ദിവസം വൈകീട്ട്‌ പ്ലേ സ്കൂള്‍ വിട്ട്‌ വന്ന മിന്നു അമ്മയോട്‌ ഒരു ചോദ്യം..

"അമ്മേ ഞാന്‍ പട്ടീന്ന് വിളിച്ചോട്ടേ???.."

'അയ്യോ..' എന്ന ഒരു വിളി തൊണ്ടയില്‍ കുരുങ്ങി... സംയമനം വീണ്ടെടുത്ത മിന്നുവിന്റെ അമ്മയുടെ ഉപദേശം... "അങ്ങനെ വിളിക്കാന്‍ പാടില്ലാട്ടോ... നല്ല കുട്ടികള്‍ അങ്ങനെയൊന്നും വിളിക്കില്ലാ ട്ടോ..."

"എന്നാ ഞാന്‍ ജോണിനെ വിളിച്ചോട്ടേ...??"

(ജോണ്‍ മിന്നൂസിന്റെ സഹപാഠി)

Sunday, November 25, 2007

വാദി പ്രതിയാവുന്നതിങ്ങനെ

അമ്മയോട്‌ വാശിപിടിച്ച്‌ മിന്നു ഒരു മാല കഴുത്തിലിട്ട്‌ വിലസുന്നു.... ഹൈദരാബാദ്‌ പേള്‍ കൊണ്ട്‌ ഉണ്ടാക്കിയ മാല മിന്നൂസിന്റെ അമ്മയ്ക്ക്‌ അമ്മായി അവിടെനിന്ന് കൊണ്ട്‌ കൊടുത്തതാണത്രേ.... അതുകൊണ്ട്‌ തന്നെ അത്‌ മിന്നൂസിന്‌ കളിയ്ക്കാന്‍ കൊടുക്കാന്‍ വല്ല്യ താല്‍പര്യമില്ലാഞ്ഞതും...

പതിവുപോലെ ഞാനും മിന്നൂസും ഒരു ഗുസ്തിപ്രകടനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ എന്റെ കൈ തട്ടി മിന്നൂസിന്റെ കഴുത്തിലെ മാല പൊട്ടി കിടക്കയില്‍ വീണു.. കുറച്ച്‌ മുത്തുകള്‍ ചിതറി....

"അയ്യോ... മിന്നൂസിന്റെ അമ്മ ഇന്ന് വഴക്ക്‌ പറയുമല്ലോ??" ഞാന്‍ പറഞ്ഞു.

"അതെയോ...??" മിന്നൂസ്‌ ഒന്നും അറിയാത്ത പോലെ..

"ഇത്‌ ആരാ പൊട്ടിച്ചേ...??" ഞാന്‍ ചോദിച്ചു.

"മിന്നു..."

ആഹാ.. പുള്ളിക്കാരത്തി കുറ്റം ഏറ്റതോടെ എനിയ്ക്ക്‌ സമാധാനമായി.

മിന്നൂസിന്റെ അമ്മ അടുക്കളയില്‍ നിന്ന് ബെഡ്‌ റൂമിലെത്തിയപ്പോള്‍ മുത്ത്‌ കോര്‍ക്കാനുള്ള കഠിനപ്രയത്നത്തിലാണ്‌ ഞാനും മിന്നുവും...

"അയ്യോ... മാല പൊട്ടിച്ചോ.... ഹൈദരബാദില്‍ നിന്ന് അമ്മായി കൊണ്ട്‌ തന്നതാ.. ഇതാരാ പൊട്ടിച്ചേ...??" മിന്നൂസിന്റെ അമ്മയുടെ ദേഷ്യത്തോടെയുള്ള ചോദ്യം..

എന്റെ നിശബ്ദതയെ സാക്ഷിനിര്‍ത്തി മിന്നൂസിന്റെ മറുപടി.. "ഞാനാ..."

സംശയത്തിന്റെ നോട്ടം എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ അതിനിഷ്കളങ്കത അഭിനയിപ്പിച്ച്‌ പ്രതിഫലിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു.

"ഒരു മുത്തിന്‌ 10-15 രൂപ വരും.. അറിയോ??" മിന്നൂസിന്റെ അമ്മ വീണ്ടും..

"അതേയോ??" മിന്നൂസിന്റെ മറുചോദ്യം..

"അതേയോന്ന്??? അല്ലാന്ന് പറയ്‌.... അല്ലാന്ന് പറയ്‌..." മിന്നൂസ്‌ അല്‍പം കര്‍ക്കശത്തോടെ ദേഷ്യഭാവത്തില്‍ അമ്മയോട്‌....

അന്തം വിട്ട്‌ നില്‍ക്കുന്ന് അമ്മയെ നോക്കി മിന്നൂസ്‌ വീണ്ടും കുറേ ഡയലോഗുകള്‍..
"നിന്നെ ശരിയാക്കുന്നുണ്ട്‌... വലിച്ച്‌ കീറി ശരിയാക്കും...."

ഈ വികാരപ്രകടനത്തിന്നിടയില്‍ മിന്നു കാല്‌ ഒന്ന് വീശി... കാല്‍ എന്റെ ദേഹത്ത്‌ ചെറുതായൊന്ന് തട്ടി... ഉടനേ എന്റെ നേരെ നോക്കിയിട്ട്‌ .."നിന്നെ അല്ലാട്ടോ..."

ഈ പ്രകടനം കണ്ട്‌ അത്ര സമയം ചിരി അടക്കിപ്പിടിച്ച എനിയ്ക്ക്‌ കണ്ട്രോള്‍ പോയി...
സര്‍വ്വകഴിവും ഉപയോഗിച്ച്‌ ചിരി അടക്കിപ്പിടിച്ച്‌ മിന്നൂസിന്റെ അമ്മ പതുക്കെ മുറിയില്‍ നിന്ന് സ്കൂട്ട്‌ ആയി.

അമ്മയെ കാര്യം പറഞ്ഞ്‌ മനസ്സിലാക്കിയ ആത്മസംതൃപ്തിയോടെ മിന്നു അടുത്ത കാര്യപരിപാടികളിലേയ്ക്ക്‌ കടന്നു.

Tuesday, November 20, 2007

വീണ്ടും ചില ചോദ്യങ്ങള്‍

വഴിയില്‍ കാണുന്ന പട്ടിയുടേയും പൂച്ചയുടേയുമെല്ലാം ഫാമിലി മാറ്റേര്‍സ്‌ അറിയാന്‍ മിന്നൂസിന്‌ വല്ല്യ താല്‍പര്യമാണ്‌.

"അതിന്റെ അമ്മയെവിടെ?" എന്ന ചോദ്യം സ്ഥിരമായി കേട്ടുവരുന്നതിനാല്‍ "അതിന്റെ അമ്മ അതിന്റെ വീട്ടിലുണ്ട്‌ ട്ടോ.." എന്ന ഉത്തരം നല്‍കിവന്നു.

സന്ധ്യാസമയത്ത്‌ ആകാശത്ത്‌ നോക്കിക്കൊണ്ട്‌ മിന്നുവിന്റെ ഒരു ചോദ്യം..

"ആകാശത്തിന്റെ അമ്മയെവിടെ?"

"ആകാശത്തിന്റേ???..." എന്നൊരു അതിശയോക്തികലര്‍ന്ന് ഒരു മറുചോദ്യം ചോദിച്ച്‌ ഞാന്‍ നിശബ്ദനായി.

ഉടനെ അടുത്ത ചോദ്യം.. "അമ്പിളിമാമന്റെ ഒരു കശണം പൊട്ടിപ്പോയോ?? ആ കശണം എവിടെ??"

പൂര്‍ണ്ണചന്ദ്രനെ കാണാത്തതിന്റെ കാരണം പറഞ്ഞുകൊടുക്കാന്‍ ഞാന്‍ ഒന്ന് ആലോചിച്ചു... എന്നിട്ട്‌ ഉള്ളത്‌ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്തു...

"അതിന്റെ കഷണം പൊട്ടിപ്പോയിട്ടില്ലാട്ടോ... അത്‌ നമുക്ക്‌ കാണാന്‍ പറ്റാഞ്ഞിട്ടാണ്‌..."

മറ്റ്‌ വിഷയങ്ങളിലേയ്ക്ക്‌ എങ്ങനെ ശ്രദ്ധ തിരിച്ച്‌ കൂടുതല്‍ കോമ്പ്ലിക്കേഷന്‍സ്‌ ഒഴിവാക്കാം എന്ന ആലോചനയില്‍ ഞാന്‍ പെട്ടെന്ന് ബിസിയായി...

Thursday, November 8, 2007

എല്ലാം മാത്രം

മിന്നൂസിനേയും കൊണ്ട്‌ ഷോപ്പുകളില്‍ ചെന്നാല്‍ പുള്ളിക്കാരത്തി അങ്ങനെ വലുതായൊന്നും ബുദ്ധിമുട്ടിക്കുകയില്ല. കുറച്ച്‌ നാളുകള്‍ക്ക്‌ മുന്‍പ്‌ മഞ്ച്‌ വിട്ട്‌ ജെംസില്‍ ചേക്കേറിയിരിക്കുന്നതിനാല്‍ ഒരു പായ്ക്കറ്റ്‌ ജെംസ്‌ മിഠായിയായിരുന്നു പുള്ളിക്കാരത്തിയുടെ ക്വോട്ട. പക്ഷെ, ഈയിടെ ആവശ്യം അല്‍പം ഉയര്‍ത്തി രണ്ട്‌ പായ്ക്കറ്റ്‌ ജെംസ്‌ എന്ന നിലവാരത്തില്‍ എത്തി നില്‍ക്കുന്നു.

ഇനി അഥവാ വല്ല കളിപ്പാട്ടമോ മറ്റോ ഇഷ്ടപ്പെട്ടാല്‍ തന്നെ അത്‌ വേണമെന്ന് പറഞ്ഞ്‌ വാശിപിടിച്ച്‌ കരച്ചിലൊന്നുമില്ല ഇതുവരെ (ഉടനെ തുടങ്ങുമായിരിയ്ക്കും). എങ്കിലും രഹസ്യമായി "ഇത്‌ എനിച്ച്‌ മേടിച്ച്‌ തരോ?..." എന്ന ചോദ്യം ചോദിക്കുമ്പോള്‍ "ശരി ട്ടോ..." എന്ന് ഉത്തരം മാത്രം കൊണ്ട്‌ സംതൃപ്തി അടഞ്ഞോളും. ഇടയ്ക്ക്‌ സഹതാപതരംഗം വര്‍ക്ക്‌ ഔട്ട്‌ ചെയ്ത്‌ വാങ്ങിക്കൊടുക്കുകയും ചെയ്യും.

ഈയടുത്ത്‌ ഒരു ഷോപ്പില്‍ ചെന്നപ്പോള്‍ ഷെല്‍ഫില്‍ കുട്ടികള്‍ക്കുള്ള കുറേ പുസ്തകങ്ങള്‍ ഇരിയ്ക്കുന്ന കണ്ടു. അതില്‍ നിന്ന് ചിത്രങ്ങളുള്ള ഒരെണ്ണം മിന്നൂസിന്‌ വാങ്ങാനുള്ള താല്‍പര്യത്തോടെ മിന്നുവിന്റെ അമ്മ നില്‍ക്കുന്നു.

അതില്‍ ഒരു പുസ്തകമെടുത്ത്‌ നോക്കിക്കൊണ്ട്‌ മിന്നുവിനോട്‌ "ഇത്‌ മതിയോ?" എന്ന് ചോദിച്ചപ്പോള്‍ മിന്നു കാര്യമായി പ്രതികരിച്ചില്ല.

"ഇതില്‍ ഏതാ മിന്നൂട്ടിയ്ക്ക്‌ വേണ്ടത്‌?" മിന്നുവിന്റെ അമ്മയുടെ ചോദ്യം.

"എനിച്ച്‌ എല്ലാം മാത്രം മതി.."

ഒരു മിനിട്ട്‌ ഒന്ന് സ്റ്റക്ക്‌ ആയെങ്കിലും കിട്ടിയ ഒരു പുസ്തകം എടുത്ത്‌ മിന്നുവിന്റെ അമ്മ മിന്നുവിനേയും കൊണ്ട്‌ ബില്ലിംഗ്‌ കൗണ്ടറിലേയ്ക്ക്‌ പാഞ്ഞു.

Tuesday, October 30, 2007

പുതിയ ഭീഷണി

പലപ്പോഴും സിനിമകളിലൊക്കെ കാണുന്ന തരം ഒരു ഡയലോഗുണ്ട്‌..
"നിന്നെ ഇടിച്ച്‌ ചമ്മന്തിയാക്കി, കണ്ണില്‍ മുളകരച്ച്‌ പെരട്ടി..... " എന്നൊക്കെ തുടങ്ങുന്ന ആ ദേഷ്യം മാക്സിമം പ്രകടമാക്കുന്ന ഇനം ഡയലോഗ്‌...

മിന്നുവിന്റെ അടുത്ത്‌ ചിലപ്പോള്‍ ഒരു രസത്തിന്‌ ഇത്തരം ഡയലോഗുകളുടെ ഒരു ചെറിയ പതിപ്പ്‌ ഞാനും ഇറക്കാറുണ്ട്‌... അത്‌ ദേഷ്യം വരുമ്പോഴല്ലാ.. മറിച്ച്‌ മിന്നുവിന്റെ കുസൃതിത്തരങ്ങളോടൊത്ത്‌ കളിച്ചുകൊണ്ടിരിക്കുമ്പോഴാണെന്ന് മാത്രം...

ഒരു ദിവസം ഇത്തരം ഒരു കുസൃതി സന്ദര്‍ഭത്തില്‍ മിന്നു മിന്നുവിന്റെ അമ്മയോട്‌...

"നിന്നെ ഞാന്‍ വെള്ളത്തിലിട്ട്‌ മീനാക്കി വറുത്ത്‌ തിന്നും..."

(മീന്‍ മിന്നുവിന്റെ വീക്ക്‌ നസ്‌ ആണേ....)

Monday, October 22, 2007

മിമിക്രി എഫ്ഫക്റ്റ്‌

ചില നേരത്ത്‌ മിന്നുവിന്‌ വികൃതി അല്‍പം കൂടും.. അന്നേരം പുള്ളിക്കാരത്തി നമ്മള്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ അല്‍പം വൈമുഖ്യം കാണിയ്ക്കും.. അതിന്റെ പേരില്‍ ചിലപ്പോല്‍ അല്‍പം ദേഷ്യപ്രകടനവും ചെറിയതോതിലുള്ള ശിക്ഷാനടപടികളും മിന്നുവിന്‌ നേരിടേണ്ടിവരികയും ചെയ്യാറുണ്ട്‌...

ഇടയ്ക്ക്‌ ചില വികൃതികളെ മറ്റ്‌ ചില നയപരമായ നടപടികളിലൂടെ നിയന്ത്രിക്കാനും ശ്രമിക്കാറുണ്ട്‌.

മിന്നു വാതില്‍ തുറന്ന് പുറത്ത്‌ പോകുകയും വാതില്‍ പുറത്ത്‌ നിന്ന് അടയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു...

'മിന്നൂ.. പുറത്ത്‌ ആ പൂച്ചയ്ണ്ട്‌ ട്ടോ... അത്‌ കടിയ്ക്കട്ടെ ഒറ്റയ്ക്ക്‌ പുറത്ത്‌ പോയാല്‍...'
ഞാന്‍ ഒരു ഭീഷണിയിട്ടു.

മിന്നു ഒന്ന് പതറിയെങ്കിലും മുഴുവന്‍ തീരുമാനമാവാത്തപോലെ നിലകൊണ്ടു.

ഇത്‌ കണ്ട്‌ മിന്നുവിന്റെ അമ്മ ഒരു എഫ്ഫക്റ്റിനുവേണ്ടി ഒരു മിമിക്രി ട്രൈ ചെയ്തു..

"മ്യാവൂ.. മ്യാവൂ..."

ഇത്‌ കേട്ട്‌ മിന്നു തിരിഞ്ഞ്‌ നിന്ന് അമ്മയുടെ മുഖത്ത്‌ നോക്കിയിട്ട്‌ പറഞ്ഞു..

"ങാ,.. ഇനിയും പൂച്ച കരയ്‌.....കരയ്‌"

Monday, October 15, 2007

കല്ല്യാണം വിളിയ്ക്കല്‍

ഏതെങ്കിലും കല്ല്യാണത്തിന്‌ പോകാനുള്ള തയ്യാറെടുപ്പും ഡ്രസ്സിങ്ങും നടക്കുമ്പോള്‍ മിന്നു സ്ഥിരം പറയുന്ന ഒരു ഡയലോഗുണ്ട്‌...

"എന്റെ കല്ല്യാണാ...."

ഇത്‌ കേട്ട്‌ "ഇവളുടെ കല്ല്യാണത്തിന്‌ നമ്മളെയൊക്കെ വിളിക്കുമോ ആവോ.." എന്ന് ഞാന്‍ വെറുതേ പറഞ്ഞു.

"മിന്നൂട്ടീ.. കല്ല്യാണത്തിന്‌ അമ്മയെ വിളിക്കണം ട്ടോ..." മിന്നുവിന്റെ അമ്മയുടെ ഉപദേശം..

ഉടനെ മിന്നു "അമ്മേ.. അമ്മേ..."

'ഇതെന്ത്‌?' എന്ന് വിചാരിച്ച്‌ അന്തം വിട്ടിരുന്ന ഞങ്ങള്‍ക്ക്‌ കാര്യം മനസ്സിലാകാന്‍ ഒരു രണ്ട്‌ മിനിട്ടെടുത്തു. മിന്നു കല്ല്യാണം വിളിച്ചതായിരുന്നു അത്‌.

Tuesday, September 25, 2007

ഒരുക്കം

ശനിയാഴ്ച രാവിലെ ചാലക്കുടിയ്ക്ക്‌ പോകുവാനായുള്ള തയ്യാറെടുപ്പ്‌ നടക്കുന്നു.

മിന്നുവിന്റെ അമ്മ മിന്നുവിനെ റെഡിയാക്കാനായി വിളിച്ചു..

"മിന്നൂ... വരൂ... അമ്മ ഒരുക്കിത്തരാം..."

"ഒരുക്കീട്ട്‌ എന്താ തരാ....???" മിന്നുവിന്റെ ചോദ്യം.

ചോദ്യം കേട്ട്‌ ഒന്ന് അന്തം വിട്ട മിന്നുവിന്റെ അമ്മയെയും അത്‌ കേട്ട്‌ പൊട്ടിച്ചിരിക്കുന്ന മിന്നുവിന്റെ അച്ഛനെയും സാക്ഷിനിര്‍ത്തി മിന്നു അല്‍പം നിര്‍ബന്ധത്തോടെ വീണ്ടും..

"ഒരുക്കീട്ട്‌ എന്താ തരാ...???"

"അതേയ്‌.. മിന്നൂ... മിന്നൂസിനെ പോകാന്‍ ഡ്രസ്സ്‌ ഇടീച്ച്‌ റെഡിയാക്കാം എന്നാ അമ്മ പറഞ്ഞത്‌ ട്ടോ.."

അമ്മയുടെ വിശദീകരണം വല്ല്യ തൃപ്തിയോടെയല്ലെങ്കിലും മിണ്ടാതെ മിന്നു അംഗീകരിച്ചു. ഭാഗ്യം !

Sunday, September 23, 2007

മുത്തിയമ്മൂമ്മ

പ്ലേ സ്കൂളില്‍ നിന്ന് മിന്നുവിനെയും കൊണ്ട്‌ ഉച്ചയ്ക്ക്‌ വീട്ടിലേയ്ക്ക്‌ പോരുമ്പോള്‍ ഒരു വയസ്സായ സ്ത്രീ റോഡിലൂടെ നടന്ന് പോകുന്ന കണ്ടു.

അവരെ നോക്കി മിന്നു പറഞ്ഞു..

"ദേ ഒരു മുത്തിയമ്മൂമ്മ... പാവം.... മുത്തിയമ്മൂമ്മച്ച്‌ ആരും ഇല്ലാ ല്ലേ...."

"അതെന്താ ആരും ഇല്ലാണ്ട്‌..??" മിന്നുവിന്റെ അമ്മയുടെ ചോദ്യം..

"മുത്തിയമ്മൂമ്മേടെ അച്ഛനും അമ്മയും ഓപ്പീസില്‍ പോയിരിച്ചാ... നമുക്ക്‌ മുത്തിയമ്മൂമ്മേടെ അച്ഛനെ വിളിച്ച്‌ പറയാം ല്ലേ??..." മിന്നു വീണ്ടും...

"എന്ത്‌ പറയും??? മുത്തിയമ്മൂമ്മ സ്കൂളില്‍ പോകാതെ റോഡില്‍ നടക്കുകയാണെന്നോ??"

"ങാ... മുത്തിയമ്മൂമ്മ ഉകൂളില്‍ പോണില്ലാ.... മടിയാ...."

Wednesday, September 19, 2007

തേങ്ങയുടെ തലമുടി

ശനി, ഞായര്‍ അവധികഴിഞ്ഞ്‌ തിരിച്ച്‌ ജോലിസ്ഥലത്തെ വീട്ടിലേയ്ക്ക്‌ പോകുമ്പോള്‍ ഇടയ്ക്ക്‌ വീട്ടാവശ്യത്തിനുള്ള കുറച്ച്‌ നാളികേരം വീട്ടില്‍ നിന്ന് പൊതിച്ച്‌ കൊണ്ടുവരിക പതിവുണ്ട്‌. ഇത്തവണ തേങ്ങ പൊതിയ്ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ മിന്നുവിന്‌ അടുത്ത്‌ നില്‍ക്കണമെന്ന് വല്ല്യ നിര്‍ബദ്ധം... എന്നാല്‍ അങ്ങനെ ആവട്ടെ എന്ന് ഞാനും വിചാരിച്ചു.

അങ്ങനെ ഞാന്‍ തേങ്ങ പൊതിയ്ക്കുന്നത്‌ നോക്കി മിന്നു നിന്നു.

ചകിരി വലിച്ചെടുക്കുന്നത്‌ നോക്കി നിന്ന മിന്നുവിന്‌ ഒരു സംശയം..

"തേങ്ങേടെ തലമുടി കളയാണല്ലേ??"

ചിരിവന്നെങ്കിലും ഒന്ന് ആലോചിച്ച്‌ നോക്കിയപ്പോള്‍ ഏതാണ്ട്‌ സംഭവം അത്‌ തന്നെയല്ലേ എന്നെനിയ്ക്കൊരു സംശയം...

അങ്ങനെ മുടി കളഞ്ഞ തേങ്ങയെ നോക്കി മിന്നു പറഞ്ഞു..

"അയ്യേ... മുട്ടത്തല ല്ലേ...??"

Sunday, September 16, 2007

സൂചന മാത്രം

ചില ദിവസങ്ങളില്‍ മിന്നുവിന്റെ കുസൃതി അതിര്‌ വിടുമ്പോള്‍ ഞാനൊന്ന് ചെറുതായി ദേഷ്യപ്പെടും.. അതു മതി മിന്നുവിന്‌ സങ്കടവും കരച്ചിലും വരുവാന്‍...

ഒരു ദിവസം രാത്രി ഉറങ്ങുന്നതിനു മുന്‍പായി ഇത്തരം ഒരു ചെറിയ കരച്ചില്‍ നടന്നു....

പിറ്റേന്ന് കാലത്ത്‌ ഉറങ്ങി എഴുന്നേറ്റ മിന്നു അടുത്ത വീട്ടില്‍ ഒരു ചെറിയ കുട്ടി കരയുന്ന കേട്ടു...

"ഉവ്വാ... ഉവ്വാ... ന്ന് കുട്ടി കരയുണൂല്ലേ???" മിന്നു പറഞ്ഞു.

ഇത്‌ കേട്ട്‌ ഞാന്‍ ചിരിച്ചു.

ഉടനെ മിന്നു ബാക്കി കൂടി മുഴുമിപ്പിച്ചു...

"കുട്ടീടെ അച്ഛന്‍ ചീത്ത പറഞ്ഞിട്ടാ....."

അതില്‍ എന്തൊക്കെയോ സൂചന അടങ്ങിയിട്ടുണ്ടോ എന്ന് ഒരു സംശയം മാത്രം... ങാ.. വെറുതേ തോന്നിയതാവാം എന്നങ്ങ്‌ ഞാന്‍ സമാധാനിച്ചു.

Thursday, September 13, 2007

മാലയും കല്ല്യാണവും

മിന്നുവിന്‌ മിന്നുവിന്റെ അച്ചന്റെയും അമ്മയുടെയും വിവാഹ ആല്‍ബം എത്ര കണ്ടാലും മതിയാവില്ല. മിക്കവാറും ദിവസം ഇത്‌ എടുത്ത്‌ കൊടുക്കാന്‍ പറഞ്ഞ്‌ വാശിപിടിക്കുകയും അത്‌ കിട്ടിയാല്‍ അതില്‍ നോക്കി വിവരണം നല്‍കുകയുമാണ്‌ പതിവ്‌.

"ഇത്‌ കണ്ടോ.. അച്ഛന്‍ അമ്മേടെ കഴുത്തില്‍ മാല ഇടുന്നു..." തുടങ്ങിയ ഡയലോഗുകള്‍ നമ്മോട്‌ തന്നെ പറയും...

ഇന്നലെ രാത്രി മിന്നുവിന്റെ അമ്മയുടെ കഴുത്തില്‍ കിടക്കുന്ന മാല എടുത്ത്‌ നോക്കിയിട്ട്‌ മിന്നു അമ്മയോട്‌...

"ഇത്‌ അച്ഛന്‍ ഇട്ട്‌ തന്നതാല്ലേ??"

"അതേ.. അച്ഛന്‍ അമ്മയെ കല്ല്യാണം കഴിച്ചപ്പോള്‍ ഇട്ട്‌ തന്നതാ... ദേ അച്ചന്റെ കഴുത്തില്‍ അമ്മയും മാല ഇട്ട്‌ കൊടുത്തിട്ടുണ്ട്‌..." മിന്നുവിന്റെ അമ്മയുടെ വിശദീകരണം.

ഉടനെ മിന്നു അവളുടെ കഴുത്തിലെ മാല എടുത്ത്‌ കാട്ടിയിട്ട്‌...

"ദേ... എന്റെ കല്ല്യാണത്തിന്‌ ഇട്ട്‌ തന്നതാ... കണ്ടോ.."

(ഇന്ന് മിന്നുവിന്റെ അച്ഛന്റെയും അമ്മയുടെയും നാലാം വിവാഹ വാര്‍ഷികം. ഇന്ന് രാവിലെയും മിന്നു ഇന്നലെ രാത്രി പറഞ്ഞ അതേ ഡയലോഗ്‌ ആവര്‍ത്തിച്ചു.)

Monday, September 10, 2007

ഫോട്ടോ വിവരണം

മിന്നുവിന്റെ ഇഷ്ടപ്പെട്ട പുസ്തകമായ 'വനിത' നോക്കി മിന്നു അമ്മയ്ക്ക്‌ വിവരണം നല്‍കിക്കൊണ്ടിരിക്കുന്നു.

കുറേ പരസ്യങ്ങളുള്ള ഒരു പേജില്‍ കുറേ ഫോട്ടോകള്‍ കണ്ട്‌ മിന്നു അമ്മയോട്‌ ...

"പാവം...ഇവരൊക്കെ മരിച്ചുപോയീല്ലേ....??? "

ഒന്ന് ഞെട്ടി മിന്നുവിനെ നോക്കി ഇരിക്കുന്ന അമ്മയോട്‌ മിന്നു മുഴുമിപ്പിച്ചു...
"വെള്ളത്തീ പെട്ടിട്ട്‌..."

(പിന്നീടുള്ള അന്വേഷണത്തില്‍ നിന്ന് മിന്നുവിന്റെ ഈ വിവരണത്തിന്റെ സ്രോതസ്സ്‌ മനസ്സിലായത്‌... വീട്ടില്‍ സഹായിക്കാന്‍ നില്‍ക്കുന്ന അല്‍പം പ്രായം ചെന്ന ഒരു ചേച്ചിയുണ്ട്‌. ഞങ്ങള്‍ ഓഫീസില്‍ പോയാല്‍ മിന്നൂസിനെ നോക്കുന്നതും അവരാണ്‌... മിന്നൂസിന്റെ മടിയില്‍ വച്ചുകൊണ്ടുള്ള പത്രപാരായണത്തില്‍ ചരമ പേജ്‌ കണ്ടപ്പോള്‍ മിന്നുവിന്റെ സംശയം ദൂരീകരിച്ച്‌ കൊടുത്തിരുന്നു. പിന്നെ, എല്ലാവരുടേയും മരണകാരണ ം വിവരിക്കാന്‍ മെനക്കെടാതെ എല്ലാവരും 'വെള്ളത്തില്‍ പെട്ട്‌' മരിച്ചതാണെന്ന് അവര്‍ പറഞ്ഞു കൊടുത്തിരുന്നു അത്രേ...)

Friday, August 31, 2007

ഞായറാഴ്ച

മിന്നുവിന്റെ അമ്മ ശ്രമിച്ച്‌ പരാജയപ്പെട്ട കേസുകള്‍ പൊതുവേ എന്റെ പരിഗണനയ്ക്ക്‌ വിടുന്ന നാട്ടുനടപ്പാണ്‌ വീട്ടിലുള്ളത്‌. അങ്ങനെ വരുന്ന കേസുകള്‍ "അച്ഛന്റെ സുന്ദരിയല്ലേ..???" എന്ന ഒറ്റ ചോദ്യത്തില്‍ സന്തോഷത്തോടുകൂടി അനുസരിക്കുന്ന മിന്നൂസിനെ കണ്ട്‌ മിന്നൂസിന്റെ അമ്മ അസൂയപ്പെടും.

'മിന്നു ഭക്ഷണം കഴിക്കുന്നില്ല' എന്ന പരാതിയാണ്‌ ഇത്തവണ എനിയ്ക്ക്‌ മിന്നൂസിന്റെ അമ്മ സമര്‍പ്പിച്ചുകൊണ്ട്‌ അടുക്കളയിലേയ്ക്ക്‌ പോയത്‌.

"മിന്നൂസേ... മിന്നൂസ്‌ പാപ്പം കഴിച്ചോ?" എന്റെ ചോദ്യം..

"കയിച്ചു..."

("അയ്യോ... അവള്‍ വെറുതേ പറയുന്നതാ..." മിന്നൂസിന്റെ അമ്മ അടുക്കളയില്‍ നിന്ന് വിളിച്ച്‌ പറഞ്ഞു)

ഞാന്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു...

"എന്ത്‌ പാപ്പം കഴിച്ചു?"

"ദോശപ്പാപ്പം.."

"എപ്പോ കഴിച്ചു??"

"ഞായറാച്ച കയിച്ചു..."

ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച്‌ സത്യസന്ധയായ മിന്നൂസിനേയും എടുത്ത്‌ ഞാന്‍ അടുക്കളയിലേയ്ക്ക്‌ നടന്നു.

Wednesday, August 29, 2007

കുശലാന്വേഷണം

ഓണം പ്രമാണിച്ച്‌ മിന്നു മുത്തച്ചനെയും അമ്മൂമ്മയെയും കാണാന്‍ പാലക്കാട്‌ എത്തി. അവിടെ മിന്നു ഞങ്ങളുടെ കൂടെ കറങ്ങി നടക്കുന്നതിന്നിടയില്‍ വഴിയില്‍ വച്ച്‌ കണ്ട ഒരു ബന്ധു മിന്നുവിനോട്‌ അല്‍പം കുശലം പറയാനെത്തി.

"ങാ... ആരായിത്‌???" മുഖവുരയായി ഒരു ചോദ്യം..

"മിന്നു..." ഒരു സംശയവുമില്ലാത്ത മറുപടി.

"ഓ.. അതെയോ... എപ്പോഴാ മിന്നു വന്നത്‌???"

"എപ്പൊഴെങ്കിലും വന്നു..."

മിന്നുവിന്റെ ഉത്തരം കേട്ട്‌ അവരെക്കാള്‍ മുമ്പ്‌ ഞെട്ടിയത്‌ ഞാന്‍.

"അതേയ്‌... അര്‍ത്ഥം അറിഞ്ഞിട്ടൊന്നുമല്ല..." എന്നൊരു വിശദീകരണവും കൊടുത്ത്‌ ഞങ്ങള്‍ വേഗം സ്ഥലം കാലിയാക്കി.

Saturday, August 18, 2007

ഒരു പാട്ടും ഒരു കഥയും

മിന്നൂസിന്റെ ഒരു പാട്ടും (പച്ചപ്പനം തത്തേ..), ഒരു കഥയും (എന്താണാവോ കഥ)


download



powered by ODEO

Sunday, August 12, 2007

ഭീഷണി

മിന്നുവിനെ അമ്മ എന്തെങ്കിലും പറഞ്ഞാല്‍ മിന്നുവിന്‌ കളിയാണ്‌... ഭക്ഷണം കഴിക്കാന്‍ വിളിച്ചാലും കുളിക്കാന്‍ വിളിച്ചാലും എല്ലാം... അമ്മയെ കളിപ്പിച്ചുകൊണ്ട്‌ ചിരിച്ചുകൊണ്ട്‌ മിന്നു ഓടും... പിന്നെ, ഓടിച്ചിട്ട്‌ പിടിയ്ക്കണം...

"ഈ മിന്നു ഞാന്‍ പറഞ്ഞാല്‍ ഒന്നും കേള്‍ക്കുന്നില്ല... അച്ഛന്‍ പറഞ്ഞാല്‍ മാത്രം അനുസരിക്കും... ഒരു അച്ഛന്‍ കുട്ടി..." മിന്നുവിന്റെ അമ്മയുടെ സ്ഥിരം പരിഭവം ...

പ്ലേ സ്കൂളില്‍ പോയിത്തുടങ്ങിയ ശേഷം സ്കൂളിലെ ടീച്ചറെ മിന്നുവിന്‌ പേടി കാണുമെന്ന് മിന്നുവിന്റെ അമ്മ കരുതി.

മിന്നുവിനെ എന്തോ കാര്യത്തിന്‌ വിളിച്ചപ്പോള്‍ മിന്നു വല്ല്യ മൈന്‍ഡ്‌ ചെയ്തില്ല. ഇത്‌ കണ്ട്‌ മിന്നുവിന്റെ അമ്മ..

"മിന്നൂ... സ്കൂളിലെ ടീച്ചറോട്‌ പറഞ്ഞുകൊടുക്കുന്നുണ്ട്‌ നീ പറഞ്ഞാല്‍ അനുസരിക്കുന്നില്ല എന്ന്.... "

മിന്നുവിന്‌ ഒരു ഭാവമാറ്റവുമില്ല.

"പറഞ്ഞുകൊടുക്കട്ടേ???" അമ്മ വീണ്ടും...

"ങാ..."

മിന്നുവിന്റെ ലളിതമായ മറുപടി കേട്ട്‌ അല്‍പം നിസ്സഹായാവസ്ഥയില്‍ നില്‍ക്കുന്ന അമ്മയോട്‌ മിന്നു വീണ്ടും..

"പറഞ്ഞ്‌ കൊക്ക്‌...."

മിന്നുവിന്റെ അമ്മ നിശബ്ദം...

"പറഞ്ഞ്‌ കൊക്ക്‌......" മിന്നുവിന്റെ നിര്‍ബദ്ധം..

മിന്നുവിന്റെ അമ്മ കേട്ടതായി ഭാവിക്കാതെ അടുക്കളയിലേക്ക്‌ നടന്നു.

Friday, August 10, 2007

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

കഥപറച്ചിലിനുപുറമേ പാട്ടുകളും ഇപ്പോ മിന്നൂസിന്റെ വായില്‍ നിന്ന് കേട്ട്‌ തുടങ്ങി...

ഇതില്‍ സിനിമാപാട്ടുമുതല്‍ നേഴ്സറിഗാങ്ങള്‍ വരെ പെടും...

ഇന്നലെ കേട്ടത്‌....

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു...
കാക്ക കൊത്തി കെണറ്റിലിട്ടു...
തിന്നാന്‍ പിള്ളേര്‌ മുങ്ങിയെട്‌ ത്തൂ..
തട്ടാന്‍ പിള്ളേര്‌ തട്ടിയെട്‌ ത്തൂ...

Wednesday, August 8, 2007

കഥ, നീണ്ടകഥ

ചില ദിവസങ്ങളില്‍ രാത്രി ഉറങ്ങാന്‍ കിടന്നാല്‍ മിന്നു ഒരു പുസ്തകോം എടുത്ത്‌ വച്ച്‌ കഥ പറച്ചില്‍ നടത്തും...

അങ്ങനെ കേട്ട ഒരു കഥ.....

"പൂച്ച പോമ്പൊഴേ... ഒരു ചിങ്കം.. ചിങ്കം മ്യാവൂ ന്ന് കരഞ്ഞപ്പോഴേ പൂച്ച ഓടിപ്പോയി..... അപ്പോഴേ... ഒരു കരടി.... ഒരു കൊമ്പുള്ള കരടി..... അപ്പോഴേ.... പേച്ചുപോയി.... അപ്പോഴേ.... ഒരു പുലി.... അപ്പോഴേ...."

"അപ്പോഴേ..... മതി മിന്നൂ... ബാക്കി നാളെ പറയാം....."

മിന്നുവിന്റെ അമ്മയുടെ ഉപദേശം മിന്നു കേട്ടിട്ടേയില്ല..

കഥ തുടര്‍ന്നുകൊണ്ടേയിരുന്നു.....

(ഇടയ്ക്കിടയ്ക്ക്‌ 'അപ്പോഴേ...' എന്ന പദം ഉപയോഗിക്കല്‍ കഥ പറയുമ്പോള്‍ മിന്നൂസിന്‌ നിര്‍ബദ്ധം.)

എന്തായാലും മിന്നുവിന്റെ കഥയിലെ പുതുമയാണ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത്‌... കൊമ്പുള്ള കരടിയും മ്യാവൂ ന്ന് കരയുന്ന സിംഹവും..

Tuesday, July 31, 2007

കുന്തവും ചന്തവും

രാത്രി മിന്നുവിനെ ഉറക്കുക എന്നത്‌ അല്‍പം കഠിനമായ ഒരു പരിപാടിയാണ്‌. 11 മണിയായാലും പുള്ളിക്കാരത്തി തന്റെ പുസ്തകവായനയും പാട്ടും കഥയും നിര്‍ത്തുന്ന മട്ടില്ല. ഞാനും ഭാര്യയും ഉറക്കം നടിച്ച്‌ കിടക്കുമ്പോഴും മിന്നു നടുക്കിരുന്ന് തന്റെ കാര്യപരിപാടികളില്‍ മുഴുകിയിരിക്കും.

വെറുതേ പുസ്തകപാരായണമാണെങ്കിലും സഹിക്കാമായിരുന്നു. ഇത്‌, ഇടയ്ക്കിടയ്ക്ക്‌ പുസ്തകത്തിലെ പലതും ചൂണ്ടി "അച്ഛാ.. ഇതെന്താ??" എന്ന ചോദ്യം ചോദിച്ചുകൊണ്ടിരിയ്ക്കും.

ഒരു ദിവസം, ഈ ചോദ്യം കുറേ ആയിട്ടും മിന്നു ഉറങ്ങാനുള്ള ലക്ഷണം കാണുന്നില്ല. എനിയ്ക്കാണെങ്കില്‍ ഉറക്കം വന്ന് തുടങ്ങി.

പുസ്തകത്തിലെ എന്തോ ഒന്ന് ചൂണ്ടി മിന്നു ചോദിച്ചു...

"അച്ഛാ.... ഇതെന്താ??"

"അത്‌ കുന്തം..." എന്റെ ഉത്തരം.

"അത്‌ കുന്തല്ലാ... അത്‌ ചന്തം.." മിന്നൂന്റെ മറുപടി.

ഉറക്കം നടിച്ച്‌ കിടന്നിരുന്ന മിന്നൂസിന്റെ അമ്മയുടെ പൊട്ടിച്ചിരി ഞാന്‍ കേട്ടതായി ഭാവിച്ചില്ല.

Wednesday, July 25, 2007

ശമ്പളം

'വനിത' എന്ന പുസ്തകം മിന്നൂസിന്റെ വീക്ക്നസ്‌ ആണ്‌. മിന്നുവിന്റെ അമ്മ പുതിയ വനിത വായിക്കാനെടുത്താല്‍ മിന്നുവിന്‌ അത്‌ തന്നെ കിട്ടണം. പഴയ ഒരെണ്ണം എടുത്ത്‌ കൊടുത്താലൊന്നും പുള്ളിക്കാരത്തിക്ക്‌ ഇഷ്ടപ്പെടില്ല. അതിന്‌ ഞങ്ങള്‍ കണ്ടുപിടിച്ച ഒരു വഴി എന്താണെന്ന് വച്ചാല്‍ പുതിയ വനിത താല്‍പര്യമില്ലാത്ത പോലെ അവിടെ വച്ചിട്ട്‌ പഴയ വനിത വായിക്കുന്നതായി നടിക്കും. അപ്പോള്‍ മിന്നു നമ്മള്‍ വായിക്കുന്ന വനിത മതിയെന്ന് പറഞ്ഞ്‌ വാങ്ങിക്കും.

പക്ഷെ, ഈ പ്രക്രിയ അധികം നീണ്ടുപോയില്ല. പുതിയത്‌ ഏതെന്ന് തിരിച്ചറിയാനുള്ള എന്തോ ഒരു ടെക്നിക്ക്‌ മിന്നു ഇപ്പോ പഠിച്ചിട്ടുണ്ട്‌.

അങ്ങനെ, ഈ പുസ്തകത്തിന്റെ പേജുകള്‍ മറിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണുന്ന ഓരോന്നിനെക്കുറിച്ചും ചില കമന്റുകളും കഥകളും പാട്ടുകളുമായി മുന്നേറുമ്പോള്‍ അതില്‍ കാണുന്ന ചില വളകള്‍, ചുരിദാറുകള്‍, സാരികള്‍ എന്നിവയെ ചൂണ്ടി മിന്നു പറയും...

"ശമ്പളം കിട്ടുമ്പോ അമ്മച്ച്‌ വാങ്ങിത്തരാട്ടോ..."

"ഓ... അങ്ങനെ ആയിക്കോട്ടെ.." എന്ന് മിന്നുവിന്റെ അമ്മയും പറയും...

കുറേ നാളായി ഈ ശമ്പളം കിട്ടുമ്പോള്‍ വാങ്ങിത്തരാമെന്ന വാഗ്ദാനം തുടങ്ങിയിട്ട്‌. ഇന്നലെയും ഇതേ ഡയലോഗ്‌

"ഈ ചുരിദാറ്‌ ശമ്പളം കിട്ടുമ്പോ അമ്മച്ച്‌ വാങ്ങിത്തരാട്ടോ..."

"മിന്നൂ... ആര്‍ക്ക്‌ ശമ്പളം കിട്ടുമ്പോ??" ഞാന്‍ ചോദിച്ചു.

"അമ്മച്ച്‌..."

യാതൊരു ഭാവമാറ്റവുമില്ലാതെ പുസ്തകത്തില്‍ നിന്ന് മുഖമെടുക്കാതെയുള്ള മറുപടി...

അങ്ങനെ ആ സംശയം തീര്‍ന്നു.

Wednesday, July 18, 2007

പ്ലേ സ്കൂള്‍

ഇന്ന് മിന്നൂസിനെ അടുത്തുള്ള പ്ലേ സ്കൂളില്‍ ചേര്‍ത്ത ദിനം...

ഇന്നലെ തന്നെ പുതിയ ഉടുപ്പും ബാഗും ടിഫിന്‍ ബോക്സും കിട്ടിയതിന്റെ ത്രില്ലില്‍ രാത്രി തന്നെ സ്കൂളില്‍ പോകാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു കക്ഷി.

മിന്നുവിന്റെ അമ്മയ്ക്ക്‌ മിന്നു കരയുന്നത്‌ കാണാനുള്ള ശേഷിയില്ല എന്ന കാരണത്താല്‍ ആ ചുമതല ഞാന്‍ ഏറ്റെടുത്തു. അതിന്റെ പേരില്‍ കിടക്കട്ടെ ഒരു ഹാഫ്‌ ഡേ ലീവ്‌...

കുളിപ്പിച്ച്‌ റെഡിയാക്കി ബാഗുമായി മിന്നൂസിനെ പ്ലേ സ്കൂളില്‍ കൊണ്ട്‌ ചെന്നു. അവിടെയുള്ള സ്വീകരണക്കമ്മിറ്റിയിലെ മിസ്സ്‌ മാരെയും ആന്റിമാരെയും നോക്കി പുഞ്ചിരി തൂകുന്നതല്ലാതെ മിന്നു എന്നെ വിട്ട്‌ താഴെ ഇറങ്ങുന്നില്ല. അതിന്നിടയില്‍ കുട്ടികളെ കൊണ്ട്‌ വിടുന്നതും കരച്ചിലുകളും സ്നേഹപ്രകടനങ്ങളും എല്ലാം കണ്ട്‌ മനസ്സിലാക്കി കുറച്ച്‌ കഴിഞ്ഞപ്പോള്‍ മിന്നു പതുക്കെ ഒരു മിസ്സിന്റെ കൂടെ അകത്തേക്ക്‌ പോയി. ഈ അവസരം മുതലാക്കി ഞാന്‍ അല്‍പം മാറി നിന്നു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ മിന്നൂസിന്റെ കരച്ചില്‍....

"എന്റെ അച്ചേ കാണാനില്ലാ......."

ഞാന്‍ പതുക്കെ അങ്ങോട്ട്‌ ചെന്നു.

"ഇത്‌ സാരമാക്കേണ്ട... രണ്ട്‌ ദിവസത്തിനുള്ളില്‍ ശരിയാകും.." ഒരു മിസ്സ്‌ പറഞ്ഞു.

"കരച്ചില്‍ നിര്‍ത്തുന്നിലെങ്കില്‍ ഇങ്ങ്‌ കൊണ്ടുവന്നോളൂ.. ഞാന്‍ പറഞ്ഞ്‌ മനസ്സിലാക്കാന്‍ നോക്കം.." ഞാന്‍ പറഞ്ഞു.

അവര്‍ മിന്നുവിനെ എന്റെ അടുത്തേയ്ക്ക്‌ കൊണ്ടുവന്നു. കരച്ചില്‍ സാവധാനം ശമിച്ചു.

പിന്നെ, ഞാനും മിന്നുവും ഒരുമിച്ച്‌ പ്ലെ സ്കൂളില്‍ .... കുട്ടികളുടെ കളികളും വര്‍ത്തമാനങ്ങളും ചെറിയ വഴക്കുകളും കോമ്പ്രമൈസുകളും ഭാവാഭിനയങ്ങളും എല്ലാം കണ്ട്‌ ചിരിയടക്കാനാകാതെ 2 മണിക്കൂറോളം അവിടെ കുട്ടികളോടൊപ്പം ....

ഇടയ്ക്ക്‌ മിന്നൂസ്‌ ചില കുട്ടികളോട്‌ വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്‌..

"എന്താ പേര്‌ ?? " അമ്മ എവിടെ???" എന്നൊക്കെ മിന്നുവിന്റെ ചോദ്യങ്ങള്‍ക്കിടയില്‍ "മിന്നൂന്റെ പേര്‌ മിന്നു.." എന്നും കേട്ടു.

അവിടെ നിന്ന് മുങ്ങാന്‍ മിന്നു എന്നെ സമ്മതിച്ചില്ല....

ഒടുവില്‍ ഉച്ചയ്ക്ക്‌ പോരാന്‍ തുടങ്ങുമ്പോള്‍ 'എല്ലാവരോടും പറഞ്ഞിട്ട്‌ വാ മിന്നൂ' എന്ന് ഞാന്‍ പറയേണ്ട താമസം... മിന്നു എല്ലാവരോടും നടന്ന് യാത്ര പറയുന്നു.

"മിന്നു പൂവാണ്‌.... നാളെ വരാം..."

ഈ യാത്ര പറയല്‍ അവള്‍ക്ക്‌ ഒരുവിധം ബോധിച്ച ചില കുട്ടികളോടും മിസ്സ്‌ മാരോടും... ഒരു മിസ്സിന്‌ ഒരു ഉമ്മയും....

അവിടെ നിന്ന് ഇറങ്ങുമ്പോള്‍ വളരെ ഉല്ലാസത്തോടെ പറയുന്ന കേട്ടു..

"മിന്നു നാളെ വരാം...." ("അച്ഛനേം കൂട്ടി'" എന്ന് അവള്‍ ആത്മഗതം പറഞ്ഞു കാണുമെന്ന് ഞാന്‍ ഊഹിച്ചു.

Sunday, July 15, 2007

ചൂട്ടച്ച്‌ പോവില്ല്യേ?

ഓഫീസ്‌ നിന്ന് വീട്ടിലെത്തി ഞാനെങ്ങാന്‍ ടി.വി. ന്യൂസ്‌ കാണാന്‍ ഇരുന്നാല്‍ ഉടന്‍ മിന്നൂസ്‌ തുടങ്ങും..

"ഇടി കൂടാം... സൂര്യോദയം ചേട്ടാ ഇടി കൂടാം"
('സൂര്യോദയം', 'സൂര്യോദയം ചേട്ടാ', 'അച്ഛാ' എന്നൊക്കെ സാഹചര്യത്തിനും ആവശ്യത്തിനും അനുസരിച്ച്‌ വിളിയ്ക്കുകയാണ്‌ പതിവ്‌)

ഒടുവില്‍ ടി.വി. വോള്യം കൂട്ടി വച്ച്‌ മിന്നൂസിന്റെ പിന്നാലെ പോകുകയല്ലാതെ വേറെ വഴിയില്ല. അല്ലെങ്കില്‍ പുള്ളിക്കാരത്തി ഇടയും... ഇടഞ്ഞാല്‍ വല്ല്യ പ്രശ്നമാണ്‌...

"അച്ഛനെ എനിച്ച്‌ വേണ്ട... അച്ഛന്‍ പോടാ.. എനിച്ച്‌ ആരൂല്ല്യാ..." തുടങ്ങിയ വായില്‍ ഒതുങ്ങാത്ത ടൈപ്പ്‌ ഡയലോഗുകള്‍ റിലീസാവും....

അങ്ങനെ മിന്നുവിനോടൊപ്പം അഭ്യാസപ്രകടനത്തിനിടയില്‍ മുഖത്ത്‌ രണ്ട്‌ മൂന്ന് ഭാഗത്തായി ഒരു നീറല്‍ അനുഭവപ്പെട്ടപ്പോളാണ്‌ ഞാനൊരുകാര്യം ശ്രദ്ധിച്ചത്‌. നല്ല മൂര്‍ച്ചയുള്ള നഖം... അത്‌ വച്ച്‌ സ്നേഹപ്രകടനം നടത്തുന്നതിനിടയില്‍ നഖക്ഷതങ്ങള്‍ പതിഞ്ഞ്‌ ചോര പൊടിഞ്ഞിരിയ്ക്കുന്നു.

"എടീ ഭാര്യേ... ഇവളുടെ നഖം വളര്‍ന്നിരിയ്ക്കുന്നു. ഇന്ന് ഉറങ്ങുമ്പോള്‍ അങ്ങ്‌ കാച്ചിയേക്ക്‌.."
ഞാന്‍ വിളിച്ചുപറഞ്ഞു.

പെട്ടെന്ന് മിന്നു മുഖമുയര്‍ത്തി പുരികം വളച്ച്‌ എന്നെ നോക്കി ഒരു ചോദ്യം..

"ചൂട്ടച്ച്‌ പോവില്ല്യേ..??"

"എന്ത്‌... ചൂട്ടച്ചോ??" ഞാന്‍ തിരിച്ച്‌ ചോദിച്ചു.

"ങാ... അമ്മ കയ്യിലിട്ട്‌ തന്ന ചൂട്ടച്ച്‌ പോവില്ല്യേ..???"

(ക്യൂട്ടക്സ്‌ അഥവാ നെയില്‍ പോളിഷ്‌ എന്ന സാധനം മിന്നൂസിന്റെ നിഘണ്ടുവില്‍ 'ചൂട്ടച്ച്‌' എന്നേ ആയിട്ടുള്ളൂ... അപ്ഗ്രേഡ്‌ ചെയ്യുമായിരിയ്ക്കും)

Tuesday, July 10, 2007

വേണ്ടാല്ലേ??

പാര്‍ക്കിലേക്ക്‌ പോകുന്ന വഴിയില്‍ ഒരു ചെറിയ പലചരക്ക്‌ കടയുണ്ട്‌. മിന്നൂസിന്റെ അമ്മയും അമ്മൂമ്മയും മുത്തച്ഛനും ആ വഴി പോകുമ്പോള്‍ ഇടയ്ക്ക്‌ മിന്നൂസിന്റെ ഫേവറൈറ്റ്‌ മിഠായിയായ 'മഞ്ച്‌' വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു.

ഇതറിഞ്ഞ്‌ 'ഇതൊരു ശീലമായി മാറുമോ' എന്ന സന്ദേഹം എനിയ്ക്കുണ്ടായതിനാല്‍ മിന്നുവിനെ നല്ല ബുദ്ധി ഉപദേശിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ("ഓ.. അച്ഛന്‍ പറഞ്ഞാലല്ലേ മോള്‌ അനുസരിയ്കൂ... " എന്ന ഭാര്യയുടെ വെല്ലുവിളിയും ഒരു കാരണമാണ്‌)

"എന്നും മഞ്ച്‌ മിഠായി തിന്നരുത്‌ ട്ടോ... പല്ല് കേടുവരില്ലേ.... " എന്നൊക്കെയുള്ള നമ്പറുകള്‍ക്ക്‌ വല്ല്യ സ്വീകരണമോ പ്രതികരണമോ ലഭിക്കാതായപ്പോള്‍ ഞാന്‍ അടുത്ത നമ്പറിട്ടു...

"മഞ്ച്‌ ചോദിക്കില്ലെങ്കിലേ ഇനി പാര്‍ക്കില്‍ കൊണ്ടുപോകൂ.... മഞ്ച്‌ ചോദിക്കുമോ??"

"ഇല്ല... " എന്ന് മനസ്സില്ലാ മനസ്സോടെയും "പാക്കില്‍ പോവാം.." എന്ന് വന്‍ ഉത്സാഹത്തോടെയും ഉത്തരം കിട്ടി.

അങ്ങനെ പാര്‍ക്കില്‍ പോകുന്ന വഴി ആ കടയെത്തിയപ്പോള്‍ മിന്നു ഒരു കള്ളച്ചിരി മാത്രം ചിരിച്ചു. (സാധാരണ തിരിച്ച്‌ വരുമ്പോഴാണല്ലോ കിട്ടാറ്‌...)

തിരിച്ച്‌ വരുന്നവഴി ആ കട ക്രോസ്സ്‌ ചെയ്തതും മിന്നു എന്നോട്‌ ഒരു ചോദ്യം..

"മിന്നൂന്‌ മഞ്ച്‌ വേണ്ടാല്ലേ???"

"ഹോ... ഇവളെന്തൊരു ഡീസന്റ്‌" എന്ന് മനസ്സില്‍ വിചാരിച്ച്‌ ഞാന്‍ പറഞ്ഞു...

"ങാ... മിന്നൂസിന്‌ വേണ്ടാല്ലേ??... ഗുഡ്‌ ഗേര്‍ള്‍.."

ഉടനെ മിന്നു വീണ്ടും അതേ ഡയലോഗ്‌... പക്ഷേ, ഇത്തവണ പരിഭവവും സങ്കടവും പരസ്പരം പോരടിച്ച്‌ നില്‍ക്കുന്ന ടോണ്‍ ..

"ഹും... മിന്നൂന്‌ മഞ്ച്‌ വേണ്ടാല്ലേ???"

പതുക്കെ മുഖത്ത്‌ വിഷാദത്തിന്‍ കാര്‍മേഘം പരക്കുന്നതും അത്‌ ജലകണികകളാകാനുള്ള സാഹചര്യവും വളരെ ക്ലിയര്‍.....

ഇത്രയുമായപ്പോഴെയ്ക്കും ഇതിന്‌ ദൃക്‌സാക്ഷിയായ എന്റെ ഭാര്യ ആ കട ലക്ഷ്യമാക്കി തിരിച്ച്‌ നടന്ന് തുടങ്ങിയിരുന്നു....

"അത്‌ ശരി.... ഇങ്ങനേയും ചോദിക്കാം അല്ലേ.." എന്ന് പറഞ്ഞുകൊണ്ട്‌ മിന്നൂസിനേയും കൊണ്ട്‌ പുറകേ ഞാനും....

Tuesday, July 3, 2007

ആരാ പൊട്ടിച്ചേ???

മിന്നുവുമൊന്നിച്ച്‌ ഒരു ട്രെയിന്‍ യാത്ര.....

ഒരു സ്റ്റേഷനില്‍ എത്തിയപ്പോള്‍ അപ്പുറത്തെ പാളത്തില്‍ ഒരു ഗുഡ്സ്‌ ട്രെയിന്റെ ഒരു ഭാഗം മാത്രം കിടക്കുന്നു.

ഇതു കണ്ട്‌ മിന്നുവിന്റെ ചോദ്യം..

"അച്ഛാ.... അച്ഛാ... കു കൂ വണ്ടി പൊട്ടിപ്പോയി..."

ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്‌.. അങ്ങനേയും പറയാം....

ഉടനെ അടുത്ത ചോദ്യം..

"ആരാ പൊട്ടിച്ചേ....???"

"അത്‌.... ഒരു മാമന്‍ പൊട്ടിച്ചതാണ്‌... ഇപ്പോ ശരിയാക്കും ട്ടോ..." ഞാന്‍ ആശ്വസിപ്പിച്ചു.

"എന്തിനാ പൊട്ടിച്ചേ???..." മിന്നു വിടാനുള്ള ഭാവമില്ല...

"അത്‌.... അത്‌... ജബ ജബ...... ദേ മോള്‌ അങ്ങോട്ട്‌ നോക്കിയേ... അതു കണ്ടോ...."

Sunday, July 1, 2007

എങ്ങനെ നോക്കും?

മിന്നു എന്തൊക്കെയോ കളി സാധനങ്ങള്‍ പെറുക്കിക്കൂട്ടി കളിച്ചുകൊണ്ടിരിയ്ക്കുന്നു...

എന്റെ ഭാര്യ ഒരു പനിയുടെ ലക്ഷണം പറഞ്ഞപ്പോള്‍ ഒരു ഗുളിക കഴിയ്ക്കാന്‍ ഞാന്‍ പറഞ്ഞു...

മിന്നു കളിയ്ക്കിടയില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി...

ഇത്‌ കണ്ട്‌ മോളുടെ സഹതാപം വാങ്ങിക്കളയാം എന്ന വ്യാമോഹത്തോടെ ഭാര്യ ചോദിച്ചു...

"അമ്മയ്ക്ക്‌ അസുഖം വന്നാല്‍ മിന്നു നോക്ക്വോടാ...???"

"നോക്കും...." മിന്നുവിന്റെ മറുപടി...

"എങ്ങനെ നോക്കും???" ഭാര്യ വീണ്ടും...

മിന്നു രണ്ടുകണ്ണുകളും വിടര്‍ത്തി അവളുടെ അമ്മയുടെ മുഖത്തോട്‌ അവളുടെ മുഖം അടുപ്പിച്ച്‌ വച്ചിട്ട്‌...

"ഇങ്ങനെ നോക്കും....."

Sunday, June 24, 2007

ഇപ്പോ ശര്യാക്കിത്തരാം

കുളിക്കുന്നതിനുമുന്‍പ്‌ ബാത്ത്‌ റൂമില്‍ പൈപ്പും ബക്കറ്റും വച്ച്‌ അല്‍പം കസര്‍ത്ത്‌ നടത്തുക എന്നത്‌ മിന്നുവിന്റെ ഇഷ്ടവിനോദങ്ങളില്‍ ഒന്നാണ്‌.

അങ്ങനെ പൈപ്പ്‌ തുറന്നിട്ട്‌ ബക്കറ്റില്‍ നിന്ന് വെള്ളം കപ്പില്‍ എടുത്ത്‌ ആറ്റി കളിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഞാനും ഭാര്യയും കൂടി വാതില്‍ക്കല്‍ നിന്ന് നോക്കി...

ഞങ്ങളുടെ ഒരുമയോടെ നിന്നുള്ള ആ നോട്ടം മിന്നൂസിന്‌ അത്ര ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു...

"ഇപ്പോ ശര്യാക്കിത്തരാം..." എന്ന് പറഞ്ഞ്‌ മിന്നു തന്റെ ക്രിയകള്‍ തുടര്‍ന്നു.

'ഇത്ര ശരിയാക്കാനെന്തിരിയ്ക്കുന്നു..' എന്ന ചിന്തയില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്ക്‌ നേരെ മിന്നു ഒരു കപ്പ്‌ വെള്ളം ഒരു വീശ്‌... 'ശും.......'

എന്ത്‌ ചെയ്യാനാ.. തെറ്റ്‌ നമ്മുടെയായിപ്പോയില്ലേ... ബാത്ത്‌ റൂമില്‍ ഒളിഞ്ഞ്‌ നോക്കാമോ...

Thursday, June 21, 2007

എന്താ വേണ്ടത്‌?

"അച്ഛാ... എന്താ വേണ്ടേ??" മിന്നുവിന്റെ ചോദ്യം....

"ഒന്നും വേണ്ട..." ചിരിച്ചുകൊണ്ട്‌ ഞാന്‍ മറുപടി പറഞ്ഞു.

"അതല്ലാ.... മിന്നൂന്‌ എന്താ വേണ്ടേ...??" മിന്നുവിന്റെ ചോദ്യം വീണ്ടും...

ഇപ്പോഴല്ലേ ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലായത്‌...

"മിന്നൂന്‌ എന്താ വേണ്ടത്‌..." ഞാന്‍ ചോദിച്ചു.

"അച്ഛ.. എന്നെ എട്ക്ക്‌..."

"ഓ.. ശരി.." ഞാന്‍ മിന്നുവിനെ എടുത്തു.

തുറന്ന് കിടക്കുന്ന ചുമരലമാര ചൂണ്ടിക്കൊണ്ട്‌ മിന്നു...
"നീങ്ങ്‌... നീങ്ങ്‌.."

ഞാന്‍ മിന്നുവിനേയും കൊണ്ട്‌ ചുമരലമാരയുടെ അടുത്തേയ്ക്ക്‌..

"നിക്ക്‌... നിക്ക്‌.."

ഞാന്‍ സ്റ്റോപ്പ്ഡ്‌.

നിമിഷനേരം കൊണ്ട്‌ അലമാരയ്ക്കുള്ളിലെ അവള്‍ക്ക്‌ ഫ്രീ ആക്സസ്സ്‌ അല്ലാതിരുന്ന വാച്ച്‌, സെല്‍ ഫോണ്‍ തുടങ്ങിയ ഐറ്റംസ്‌ കയ്യിട്ട്‌ വാരിയെടുക്കുന്ന നടപടി അവള്‍ പൂര്‍ത്തീകരിച്ചു.

Tuesday, June 19, 2007

ഐസ്‌ ക്രീം

എറണാകുളത്ത്‌ റിവോള്‍വിംഗ്‌ റെസ്റ്റോറാന്റില്‍ പോയി കാശ്‌ കളയാം എന്ന് തീരുമാനിച്ച്‌ ഞാന്‍ ഭാര്യാപുത്രീസമേതനായി കാറില്‍ പോയിക്കൊണ്ടിരിയ്ക്കുന്നു......

എന്റെ നിര്‍ബദ്ധം കൊണ്ടുമാത്രം(വെറുതേ ജാട) നോണ്‍ വെജ്‌ കഴിക്കുമായിരുന്ന എന്റെ ഭാര്യ എന്റെ മനോഗതമറിയാന്‍ വെറുതേ ചോദിച്ചു..

"ഞാന്‍ ഇന്ന് വെജ്‌ ആക്കിയാലോ..??"

ഉടനെ മിന്നു..

"ഞാന്‍ ഇന്ന് ഐക്രീം ആക്ക്യാലോ??"

"ഓ... അങ്ങനെ ആയിക്കോട്ടെ..." ഇതും പറഞ്ഞ്‌ ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു.

മിന്നുവിന്‌ ആ ചിരി അത്ര ഇഷ്ടമായില്ല... അവള്‍ സീരിയസ്സായി പറഞ്ഞതാണേ...

Monday, June 18, 2007

കാറിന്റെ ചന്തം

നല്ല മഴയുള്ള ഒരു ദിവസം കാറില്‍ യാത്രചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ ഭാര്യ പറഞ്ഞു...

"ഓ... എന്തൊരു മഴയാ?.."

ഉടനെ മിന്നുവിന്റെ വക ഒരു കമന്റ്‌..

"അച്ചേടെ കാറ്‌ ചന്താവട്ടെ..."

"എടീ.. ഇവള്‍ എന്നെ കളിയാക്കിയതാണോ? അങ്ങനെയെങ്കിലും അച്ഛന്റെ കാര്‍ ചന്തമാകട്ടെ എന്ന്..."

എന്റെ ചോദ്യം കേട്ട്‌ ഭാര്യയ്ക്ക്‌ ചിരിപൊട്ടി. കാര്‍ കഴുകുക എന്നത്‌ ഞാന്‍ വളരെ അപൂര്‍വ്വമായി ചെയ്തിരുന്ന ഒരു കാര്യമായിരുന്നു.

Thursday, June 14, 2007

കല്ല്യാണം കഴിഞ്ഞോ?

ഒരു ദിവസം വൈകീട്ട്‌ ഓഫീസില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ മിന്നു വരവേറ്റത്‌ ചിരിച്ചുകൊണ്ടുള്ള ഒരു ചോദ്യമായാണ്‌..

"അച്ചേടെ കല്ല്യാണം കഴിഞ്ഞോ??"

ഇതെന്ത്‌ ചോദ്യം , ഇതെവിടെന്ന് കിട്ടി എന്നൊക്കെ ആലോചിച്ച്‌ ഞാന്‍ നില്‍ക്കുമ്പോള്‍ ചോദ്യം എന്റെ ഭാര്യയോടായി..

"അമ്മേടെ കല്ല്യാണം കഴിഞ്ഞോ?"

ഇതിനൊക്കെ ഉത്തരം പറയാന്‍ നിന്നാല്‍ പ്രശ്നമാവും എന്ന് മനസ്സിലാക്കി ഞാന്‍ വീടിന്നുള്ളിലേക്ക്‌ നടക്കുമ്പോള്‍ ഭാര്യ പിറുപിറുക്കുന്ന കേട്ടു..

"അതേ... ദേ ഇപ്പോ കഴിഞ്ഞ്‌ വരുന്ന വഴിയാ..."

മിന്നുവിന്‌ ഉത്തരം ആവശ്യമില്ലാത്തതിനാല്‍ അവളും അമ്മയുടെ പിന്നാലെ പോന്നു.

('ഇതൊക്കെ എവിടെന്ന് കിട്ടുന്നൂ ആവോ... വല്ല ടി.വി. യിലും കാണുന്ന പ്രോഗ്രാമുകളില്‍ നിന്ന് അടിച്ചെടുത്ത്‌ ഇഷ്ടമുള്ള സെന്റന്‍സുകളില്‍ ഫിറ്റ്‌ ചെയ്ത്‌ വിടുന്നതാവും..' ഞങ്ങള്‍ സമാധാനിച്ചു)

Friday, June 8, 2007

സലോല്ല്യ

വൈകുന്നേരങ്ങളില്‍ മിന്നൂസിനേയും കൊണ്ട്‌ അടുത്തുള്ള ചെറിയ പാര്‍ക്കില്‍ പോയി അല്‍പം സമയം ചെലവഴിക്കാന്‍ ഇടയ്ക്കൊക്കെ ഞാനും ഭാര്യയും ശ്രമിക്കാറുണ്ട്‌.

അങ്ങനെ ഒരു ദിവസം പാര്‍ക്കിലേക്ക്‌ പോകാന്‍ കാറില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ തൊട്ടടുത്ത വീട്ടിലെ ആന്റി മിന്നൂസിനോട്‌...

"എവിടേയ്ക്കാ പോകുന്നേ മിന്നൂ..."

"പാക്കിലേക്ക്‌...." മിന്നൂസിന്റെ ഉത്തരം.

"ഞാനും വരട്ടേ...?"

"വേണ്ട..... സലോല്ല്യ..."

"കാറില്‌ സ്ഥലം ഇല്ലേ??" ആന്റി വിടാനുള്ള ഭാവമില്ല.

"പാക്കില്‌ സലോല്ല്യ.."

Thursday, May 31, 2007

ഉപദേശം

കൈയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ ജനാലകള്‍ തുറന്നുകിടക്കുന്നുണ്ടോ എന്ന് തപ്പി കണ്ടുപിടിച്ച്‌ പുറത്തേക്ക്‌ വലിച്ചെറിയുക എന്നത്‌ മിന്നുവിന്റെ ഒരു ഹോബിയായിരുന്നു.

മിന്നൂട്ടിയെ ഉപദേശിച്ച്‌ കുറുമ്പ്‌ ശമിപ്പിക്കാനായുള്ള എന്റെ ഭാര്യയുടെ ഒരു ശ്രമം....

"സാധങ്ങള്‍ ഇങ്ങനെ കളയാന്‍ പാടുണ്ടോ??... പുറത്തേയ്ക്കിട്ടാല്‍ പിന്നെ അത്‌ പോകില്ലേ?? മിന്നൂന്‌ പിന്നെ അത്‌ കിട്ടില്ല....കളിപ്പാട്ടം ഒക്കെ പൊട്ടിപ്പോകില്ലേ???"

മിന്നു നിശബ്ദം...

"അങ്ങനെ സാധനങ്ങള്‍ പുറത്തേക്കിടരുത്‌ ട്ടോ... നല്ല കുട്ടികള്‍ അങ്ങനെ ചെയ്യില്ല.....മിന്നൂട്ടി നല്ല കുട്ടിയാവണം..... മനസ്സിലായോ..??"

മിന്നും അപ്പോഴും നിശബ്ദം..

"മനസ്സിലായോ???" എന്റെ ഭാര്യ വീണ്ടും...

"മനസ്സിലായില്ലാ...." മിന്നൂട്ടിയുടെ അല്‍പം നീട്ടിയുള്ള മറുപടി.

ചെറുതായൊന്ന് ഞെട്ടിയെങ്കിലും കേട്ടത്‌ ശരിയാണോ എന്ന് ഒന്നുകൂടി ഉറപ്പിയ്ക്കാന്‍ ഭാര്യ വീണ്ടും..

"മനസ്സിലായോ മിന്നൂ..???"

"മനസ്സിലായില്ലാ....." മിന്നു വീണ്ടും...

Wednesday, May 30, 2007

ചെരുപ്പിന്റെ സ്ഥാനം

ഒരു ദിവസം വൈകീട്ട്‌ പുറത്ത്‌ പോകാനായി തയ്യാറാകുമ്പോള്‍ മിന്നൂട്ടിയുടെ ചെരുപ്പ്‌ (പാദരക്ഷ ഇല്ലേ... അതു തന്നെ) കാണാനില്ല.

ഞാനും ഭാര്യയും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ ചെരുപ്പ്‌ തിരയാന്‍ ആരംഭിച്ചു.

'ചെരുപ്പെവിടെ മിന്നൂട്ടീ...' എന്ന് ഞങ്ങള്‍ ഇടയ്ക്കിടെ വിളിച്ച്‌ ചോദിയ്ക്കുന്നുമുണ്ട്‌.

മിന്നൂട്ടി നേരെ ബെഡ്‌ റൂമിലേക്ക്‌ പോകുന്നകണ്ടു.....

നേരെ ചെന്ന് അവളുടെ ഡ്രസ്സും മറ്റ്‌ സാധനങ്ങളും വയ്ക്കുന്ന ചെറിയ അലമാര തുറന്ന് അതില്‍നിന്ന് ചെരുപ്പ്‌ എടുത്തുകൊണ്ട്‌ തര്‍ക്കിച്ചുകൊണ്ടുനില്‍ക്കുന്ന ഞങ്ങള്‍ക്കിടയിലൂടെ അതും പിടിച്ചുകൊണ്ട്‌ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട്‌ നടന്നുപോയി....