Monday, March 24, 2008

പട്ടിപ്പാമ്പ്‌

മിന്നൂസിന്‌ ദേഷ്യം വന്നാല്‍ ആദ്യം വിളിക്കുന്നത്‌ നായയെയാണ്‌... അല്‍പം ഡീസന്റായി പറഞ്ഞെന്നേയുള്ളൂ... "നീ പോടാ പട്ടീ..." എന്നാണ്‌ വിളി. ഇത്‌ മിക്കവാറും പ്ലേ സ്കൂളില്‍ നിന്ന് സിദ്ധിച്ചതാകാം...

ആദ്യമൊക്കെ ഇത്‌ കേള്‍ക്കുമ്പോള്‍ ഒന്ന് ഭീഷണിപ്പെടുത്തി ഒതുക്കാന്‍ നോക്കി. ഇടയ്ക്ക്‌ ചുണ്ടില്‍ വിരല്‍ കൊണ്ട്‌ ഞൊടിക്കുന്ന ആക്‌ ഷന്‍ സീക്വന്‍സ്‌ വരെ ചെയ്തു. കുറച്ചൊന്ന് ഒതുങ്ങിയെങ്കിലും അല്‍പദിവസങ്ങള്‍ക്കകം വീണ്ടും പൂര്‍വാര്‍ദ്ധികം ശക്തിയായി ഈ വിളി തുടര്‍ന്നു.

ശിക്ഷാനടപടികള്‍ ഒരു പരിധിവിട്ട്‌ സ്വീകരിക്കുന്നത്‌ നല്ലതല്ലെന്ന മുതിര്‍ന്നവരുടെ അഭിപ്രായം മാനിച്ച്‌ ഇത്തരം വിളികളെ ഗൗനിക്കാതെ കേള്‍ക്കാത്തതായി നടിയ്ക്കാന്‍ ഞങ്ങള്‍ തീരുമാനമായി.

നമ്മള്‍ അങ്ങനെ ഇഗ്നോര്‍ ചെയ്യാന്‍ തീരുമാനിച്ച വിവരം വല്ലതും നാട്ടുകാര്‍ക്കറിയോ?

ഒരു മൂന്നാര്‍ ട്രിപ്പ്‌ (പൊളിച്ചടുക്കല്‍ കഴിഞ്ഞതിനുശേഷം)...

എന്തോ കാര്യത്തിന്‌ മിന്നൂസ്‌ പറഞ്ഞത്‌ കേള്‍ക്കാതെ വാശിപിടിച്ചപ്പോള്‍ മിന്നൂസിന്റെ അമ്മ ചെറുതായി ഒന്ന് തുടയില്‍ നുള്ളി എന്ന് തോന്നുന്നു. ദേഷ്യവും കരച്ചിലോടും കൂടി മിന്നൂസ്‌ അലറി
"നീ പോടാ പട്ടീ..."

യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഞങ്ങള്‍ നിന്നു... പക്ഷെ, അത്‌ വഴി പോയ ഒരു ചേട്ടന്‍ തിരിഞ്ഞ്‌ നോക്കി തിരിഞ്ഞ്‌ നോക്കി പോകുന്നു. പുള്ളിക്കാരനിട്ടാണ്‌ കിട്ടിയതെന്ന് തോന്നുന്നു...

ഇനി ഇതിന്റെ പേരില്‍ നാട്ടുകാരില്‍ നിന്ന് വല്ലതും വാങ്ങി കെട്ടേണ്ടിവരുമോ എന്ന പേടി അന്നോടെ തുടങ്ങി...

ഇപ്പോള്‍ പുള്ളിക്കാരത്തി ഒന്ന് മയപ്പെട്ടുതുടങ്ങി... ആരും വല്ല്യ സംഭവമായി ഈ വിളിയെ കാണാതായി തുടങ്ങിയത്‌ തന്നെ കാരണം... എങ്കിലും ഏറ്റവും വലിയ ദേഷ്യപ്രകടനത്തിന്റെ പട്ടികയില്‍ ഇത്‌ തന്നെയാണ്‌ മുന്നിലെന്ന് ഈയിടെയാണ്‌ മനസ്സിലായത്‌...

അതായത്‌... മിന്നൂസ്‌ ടി.വി. യില്‍ ഏതോ വൈല്‍ഡ്‌ ലൈഫ്‌ ചാനല്‍ കണ്ടുകൊണ്ടിരിക്കുന്നു... (അങ്ങനെ ശീലമുണ്ടായിട്ടൊന്നുമല്ല... എപ്പോഴോ ആ ചാനല്‍ വന്നതിനുശേഷം മാറ്റാന്‍ മറന്നപ്പോള്‍ മിന്നൂസിന്‌ നോക്കി ഇരിക്കാനും ഒരു അവസരം തരപ്പെട്ടു എന്നുമാത്രം). അതില്‍ ഒരു പാമ്പ്‌ ഒരു പക്ഷിയെ തിന്നുന്ന കണ്ട്‌ മിന്നൂസിന്‌ സഹിച്ചില്ല...

"ഈ പാമ്പ്‌ പട്ടിയാ അല്ലേ അച്ചേ... പട്ടിപ്പാമ്പ്‌..."

Monday, February 25, 2008

ചുറ്റുവിളക്കും കുറേ സംശയങ്ങളും

മിന്നൂസിന്റെ അച്ഛാച്ചന്റെ തറവാട്ട്‌ വക ക്ഷേത്രത്തില്‍ ഒരു ചുറ്റുവിളക്ക്‌....
അമ്പലത്തിന്റെ ചുറ്റും തിരിയിട്ട്‌ വിളക്ക്‌ കൊളുത്തി കാണാന്‍ നല്ല ഭംഗിയാണ്‌..

ഇത്തവണ, അമ്പലത്തിനുചുറ്റും വിളക്കുകളില്‍ തിരി വയ്ക്കാന്‍ മിന്നൂസിന്‌ ഭയങ്കര താല്‍പര്യം.

ഈ തിരി വയ്ക്കുന്നതും തുടര്‍ നടപടികളുമെല്ലാം കണ്ട്‌ മിന്നൂസിന്‌ കുറേ സംശയങ്ങള്‍...
മിന്നൂസിന്റെ സംശയങ്ങള്‍ നിശബ്ദമായി കൂടി നില്‍ക്കുന്ന ആളുകള്‍ക്കിടയില്‍ എല്ലാവരും കേള്‍ക്കേ മിന്നൂസിന്റെ അമ്മയോടാണെന്ന് മാത്രം...

പൂജാകാര്യങ്ങള്‍ ചെയ്യുന്ന തിരുമേനിയുടെ നടപടിക്രമങ്ങളിലാണ്‌ പുള്ളിക്കാരത്തിയ്ക്ക്‌ സംശയങ്ങള്‍ ഏറെയും.

തിരുമേനി അടുപ്പ്‌ കൂട്ടി പായസം ഉണ്ടാക്കാനുള്ള ശ്രമം കണ്ടപ്പോള്‍...

"ഇതെന്താ തീയിടണേ...???"

"അത്‌ അമ്പാട്ടിയ്ക്ക്‌ പായസം ഉണ്ടാക്കാനാ.." മിന്നൂസിന്റെ അമ്മയ്ക്ക്‌ ഉത്തരമുണ്ട്‌.

തിരുമേനി അമ്പല നടയിലെ മണി അടിച്ചപ്പോള്‍

"ആ അങ്കിളെന്തിനാ മണിയടിച്ചേ??"

മിന്നൂസിന്റെ അമ്മയുടെ ഉത്തരം ഒരു ചമ്മിയ ചിരിയിലൊതുങ്ങി.

തിരുമേനി ഉള്ളില്‍ കയറി നട അടച്ചപ്പോള്‍ അടുത്ത ചോദ്യം...

"എന്തിനാ വാതിലടച്ചേ...???"

"അത്‌ അമ്പാട്ടിയെ പൂജിക്കാനാ മിന്നൂ.. മിണ്ടാതിരിയ്ക്ക്‌..." മിന്നൂസിന്റെ അമ്മയ്ക്ക്‌ ടെന്‍ഷന്‍.

"വാതില്‌ തുറക്കാന്‍ പറയ്‌....എനിച്ച്‌ കാണണ്ടേ..." മിന്നൂസിന്റെ നിര്‍ബദ്ധം.

നേദിച്ച പായസം കൊണ്ടുവന്നപ്പോള്‍ അടുത്ത ചോദ്യം...

"പായസം മുയോന്‍ അമ്പാട്ടി തിന്ന്വോ..???"

"ഇല്ല മിന്നൂസേ.. എല്ലാവര്‍ക്കും തരും..."

"അപ്പോ അമ്പാട്ടിച്ച്‌ വേണ്ടേ???" വീണ്ടും ഉത്തരം മൗനം.

ഒരു ചുറ്റുവിളക്ക്‌ നമ്മളെ ചുറ്റിക്കുന്ന കുറേ ചോദ്യങ്ങളുമായി അങ്ങനെ അവസാനിച്ചു.

Tuesday, February 19, 2008

കാക്കപ്പുള്ളി

എന്റെ കയ്യിലെ ചെറുവിരലിലെ രണ്ട്‌ ചെറിയ കറുത്ത മറുക്‌ ('കാക്കപ്പുള്ളി') നോക്കിക്കൊണ്ട്‌ മിന്നൂസിന്റെ ചോദ്യം...

"അച്ഛാ... ഇത്‌ കാക്കപ്പുള്ള്യാണോ??"

"ങാ... അതേ..." ഞാന്‍ സമ്മതിച്ചു.

ഉടനെ മിന്നൂസിന്‌ മറ്റൊരു സംശയം...

"കാക്ക അപ്പീട്ടതാണോ???"

'ദൈവമേ, കാക്കപ്പുള്ളിയ്ക്ക്‌ ഇത്തരം വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളുണ്ടോ?' എന്ന് എനിയ്ക്കും സംശയമായി. മറുപടി കൊടുക്കാതെ മിന്നു വിടുമോ..

"അതേയ്‌.. കാക്ക അപ്പി ഇട്ടതല്ലാ... കാക്കയുടെ നിറത്തിലുള്ളതായതുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌ ട്ടോ....."

ഇനി അധികം വിവരണത്തിന്‌ സ്കോപ്പില്ലാത്തതിനാല്‍ പതിവുപോലെ ഗതി തിരിച്ച്‌ വിടുകതന്നെ...

"ദേ അങ്ങോട്ട്‌ നോക്കിയേ......"

Monday, February 11, 2008

ഗൂഢാലോചന

പനി മാറാനുള്ള മരുന്ന് കഴിയ്ക്കാന്‍ ആദ്യമൊക്കെ മിന്നൂസിന്‌ വല്ല്യ മടിയായിരുന്നു. സ്നേഹവും സമാധാനവും മരുന്ന് കഴിപ്പിക്കുന്നതിന്‌ പ്രചോദനങ്ങളല്ലെന്ന സത്യം മനസ്സിലാക്കിയ ഞാന്‍ വലിയ ദേഷ്യം അഭിനയിച്ച്‌ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു... അതിന്റെ ഫലമായി മിന്നു ഒന്ന് പേടിക്കുകയും മരുന്ന് അകത്താവുകയും ചെയ്തു.

ഇതുകൊണ്ട്‌ ഉണ്ടായ ഗുണം എന്തെന്നാല്‍ അടുത്ത ഡോസ്‌ മുതല്‍ 'ഹായ്‌ ഐസ്ക്രീം' എന്ന മനോഭാവത്തോടെ നല്ല അനുസരണയുള്ള കുട്ടിയായി മിന്നു മരുന്ന് കഴിച്ച്‌ തുടങ്ങി.

അങ്ങനെ ആദ്യത്തെ ദേഷ്യപ്രകടനവും ബലപ്രയോഗത്തിലൂടെയുള്ള മരുന്ന് കഴിയ്ക്കലും കഴിഞ്ഞ്‌ മിന്നു ഒന്ന് റിലാക്സ്ഡ്‌ ആയ ശേഷം ബെഡില്‍ ഇരുന്ന് മിന്നൂസിന്റെ അമ്മയുമായി നടത്തിയ ഒരു സംഭാഷണം...

മിന്നു: "ഈ അച്ചയെ നമുക്ക്‌ വേണ്ടാല്ലേ??"

അമ്മ: "അതേ.. നമുക്ക്‌ വേണ്ട... എന്താ ചെയ്യേണ്ടേ???"

മിന്നു: "നമുക്ക്‌ കളയാം.."

അമ്മ: "എങ്ങനെ?"

മിന്നു: "പൊട്ടിച്ച്‌ പൊട്ടിച്ച്‌ കളയാം..."

അമ്മ: "എവിടെ കളയും???"

മിന്നു: "വെയ്റ്റ്‌ ബാക്കറ്റിലിടാം..."

അമ്മ: "അപ്പോ നമുക്ക്‌ വേറെ അച്ഛനെ വേണോ?"

മിന്നു: "ങാ.... വേറെ അച്ചേ കടേന്ന് വാങ്ങാം..."



അങ്ങനെ ആ കാര്യത്തിലൊരു തീരുമാനമായി.

Wednesday, February 6, 2008

ഹാപ്പി ബെര്‍ത്ത്‌ ഡേ

നാലഞ്ച്‌ മാസമായി മിന്നൂസ്‌ സ്ഥിരമായി ചോദിക്കുന്ന ഒരു കാര്യമുണ്ട്‌... "ഇന്ന്‌ എന്റെ ഹാപ്പി ബെര്‍ത്ത്‌ ഡേ ആണൊ?" എന്ന്‌....

ചോദിക്കുന്നതില്‍ കാരണമുണ്ട്‌... പ്ളേ സ്കൂളില്‍ കുട്ടികളുടെ ബെര്‍ത്ത്‌ ഡേ ആഘൊഷിക്കാറുണ്ട്‌..

തലയില്‍ തൊപ്പി വക്കുക, കേക്ക്‌ മുറിക്കുക, ഗിഫ്റ്റ്‌ കിട്ടുക എന്നീ കാര്യങ്ങളാണ്‌ മിന്നുവിനെ സംബദ്ധിച്ചിടത്തോളം പിറന്നാളിന്റെ പ്രാധാന്യം...

അങ്ങനെ കാത്തിരുന്ന്‌ കാത്തിരുന്ന്‌ ഇന്ന്‌ മിന്നൂസിന്റെ ബെര്‍ത്ത്‌ ഡേ....

രണ്ട്‌ ദിവസമായി പനിയുണ്ടായിരുന്നതിനാല്‍ ബെര്‍ത്ത്‌ ഡേ അത്ര ഉഷാറോടെയല്ല മിന്നു എഴുന്നേറ്റത്‌.. എങ്കിലും ഒരു ഡോസ്‌ മരുന്ന്‌ കഴിച്ചപ്പൊഴേയ്ക്ക്‌ ആള്‌ ഉഷാറായി.

പതിവുപൊലെത്തന്നെ ഇത്തവണയും ആഘോഷങ്ങളൊന്നുമില്ല. മിന്നുവിണ്റ്റെ അച്ഛന്റെയും അമ്മയുടെയും വീട്ടില്‍ മാത്രമേ ക്ഷണമുണ്ടാകൂ... മിന്നുവിന്റെ അമ്മയുടെ വീട്ടില്‍ നിന്ന്‌ മുത്തച്ചനൊ അമ്മൂമ്മയൊ അച്ഛന്റെ വീട്ടില്‍ നിന്ന്‌ അച്ചമ്മയൊ അച്ഛാച്ചനൊ കുഞ്ഞച്ചനൊ അമ്മായിയൊ സൌകര്യപ്പെട്ടാല്‍ വരാന്‍ പറയും... മുടക്ക്‌ ദിവസമല്ലാത്തതിനാല്‍ ആരെയും നിര്‍ബദ്ധിക്കലില്ല. പക്ഷെ, ഒരു ചെറിയ ഡെക്കറേഷനൊക്കെ ചെയ്ത്‌ കേക്ക്‌ മുറിക്കലും മറ്റുമായി ഞങ്ങള്‍ ഒരു പരിപാടി തയ്യാറാക്കും... നാലോ അഞ്ചോ പേരേ ഉണ്ടാകൂ എന്നതിനാല്‍ ചെറിയൊരു സദ്യയും.
അടുത്തുള്ള ഒരു അനാഥാലയത്തിലെ കുട്ടികള്‍ക്കും മറ്റ്‌ അന്തേവാസികള്‍ക്കുമായി ഭക്ഷണം അറേഞ്ച്‌ ചെയ്ത്‌ കൊടുക്കും.. അത്ര തന്നെ..

ഇത്തവണയും അതേ പടിതന്നെ... മിന്നുവിന്റെ മുത്തച്ചന്‍ എത്തിയിട്ടുണ്ട്‌. മിന്നുവിനേയും കൂട്ടി മിന്നുവിണ്റ്റെ അമ്മയും മുത്തച്ഛനും അമ്പലത്തില്‍ പൊയി.. ഞാന്‍ പതിവുപൊലെ ഡ്രൈവര്‍ ജോലി...

പ്ളേ സ്കൂളില്‍ ചെന്ന്‌ കുട്ടികളൊടൊപ്പം കേക്ക്‌ മുറിച്ച്‌ ഗിഫ്റ്റ്‌ വാങ്ങി തിരികെ വീട്ടിലെത്തി.

വീട്ടില്‍ വന്ന്‌ ഞങ്ങള്‍ നാലുപേരും ചേര്‍ന്ന്‌ വീണ്ടും ഒരു കേക്ക്‌ മുറിക്കല്‍ നടത്തി.

ബാക്കി ചില കാര്യപരിപാടികളും കൂടി ബാക്കി..

മിന്നുവിന്റെ കുസൃതിത്തരങ്ങളൊന്നുമല്ല ഈ പൊസ്റ്റിലെങ്കിലും മിന്നുസ്‌ ഡയറിയില്‍ ഒരു ബെര്‍ത്ത്‌ ഡേ വിശേഷം ഇരിക്കട്ടെ എന്നു വിചാരിച്ചു എന്ന് മാത്രം.. കൂടെ മിന്നൂസ്‌ ഡയറി വായിക്കുന്നവരുണ്ടെങ്കില്‍ അവരുടെ പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാവട്ടെ...

Thursday, January 31, 2008

മാമന്റെ നോട്ടം

പരസ്യമായി അഭിപ്രായം പറയുന്നതുകൊണ്ട്‌ തന്നെ മിന്നുവിനെ ചിലപ്പോള്‍ ഞങ്ങള്‍ക്ക്‌ പേടിയാണ്‌...

പലതവണ, കഷണ്ടിത്തലയുള്ളവരെപ്പറ്റി അവരുടെ മുന്നില്‍ വച്ചുതന്നെ നമ്മളോട്‌ പറയുകയും മനസ്സിലാക്കിത്തരാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്‌.

ഒരു കടയില്‍ ബില്ല് കൊടുക്കാന്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ നിന്നിരുന്ന അല്‍പം പ്രായമായ ആളെ നോക്കിക്കൊണ്ട്‌.. "ഈ മാമന്റെ മൊട്ടത്തലയാല്ലേ....?" എന്ന് ചോദിച്ചതും ഞാന്‍ വേഗം സ്ഥലം കാലിയാക്കി. അത്‌ കേട്ട്‌ നിന്നിരുന്ന മറ്റൊരാള്‍ ചിരിയടക്കാനാവാതെ ഞങ്ങള്‍ പോകുന്നത്‌ നോക്കിക്കൊണ്ട്‌ നില്‍ക്കുന്നത്‌ കണ്ടു... കഷണ്ടിമാമന്‍ കേട്ടുകാണും.. കേള്‍ക്കാത്തതായി ഭാവിച്ചതായിരിക്കണം...

പലപ്പോഴും കുസൃതി അല്‍പം കൂടുമ്പോള്‍ (അതായത്‌ കണ്ട്രോള്‍ ചെയ്യാന്‍ കഴിയുന്നതിനും അപ്പുറമാകുമ്പോള്‍) അല്‍പം ദൂരെ നില്‍ക്കുന്ന ഏതെങ്കില്‍ ആളെ ചൂണ്ടി മിന്നുവിന്റെ അമ്മ പറയുന്ന ഒരു ഭീഷണിയുണ്ട്‌..

"ദേ... ആ നില്‍ക്കുന്ന മാമന്‍ നോക്കുന്ന കണ്ടോ... കുറുമ്പ്‌ കാണിച്ചിട്ടാ നോക്കുന്നേ... ഇന്ന് ശരിയാവും..."

ചിലപ്പോഴൊക്കെ ആ ഭീഷണി ഏല്‍ക്കാറുമുണ്ട്‌.

ഒരു ദിവസം ഒരു ഷോപ്പില്‍ നിന്ന് ഇറങ്ങി വരുന്ന വഴി, അവിടുത്തെ ബസ്റ്റ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരാളെ ചൂണ്ടി മിന്നു പറഞ്ഞു...

"ദേ... ആ മാമന്‍ എന്നെയല്ല നോക്കണേ... അമ്മേ ആണ്‌ നോക്കണ... ഇന്ന് ശരിയാവും..."

അയാള്‍ക്ക്‌ വ്യക്തമായി കേള്‍ക്കാവുന്ന ഡിസ്റ്റന്‍സ്‌...

മിന്നുവിന്റെ അമ്മ ഒന്ന് പതറി... ഞാന്‍ ചിരിയടക്കി കാറിലേയ്ക്ക്‌ കയറുമ്പോള്‍ അയാളെ ഒന്ന് ഇടക്കണ്ണിട്ട്‌ നോക്കി... അയാളുടെ നിസ്സഹായാവസ്ഥയും അയാള്‍ ചിന്തിച്ചേക്കാവുന്ന കാര്യങ്ങളും എന്റെ മനസ്സില്‍ തെളിഞ്ഞു..

"അയ്യോ.. സത്യമായിട്ടും ഞാന്‍ നോക്കിയിട്ടില്ലാ... ഇതെങ്ങനെ പറഞ്ഞ്‌ മനസ്സിലാക്കണാ ച്ഛേ..."

അല്ലെങ്കില്‍

"ശ്ശൊ.. ഈ കൊച്ച്‌ വിളിച്ച്‌ പറഞ്ഞു കുളമാക്കിയല്ലേ ഈശ്വരാ.... നാണക്കേടായി..."

Tuesday, January 22, 2008

കാറിന്റെ വൃത്തി

കാര്‍ കഴുകുന്നത്‌ പൊതുവേ അലര്‍ജിയായതിനാല്‍ മഴക്കാലത്ത്‌ മാത്രമേ എന്റെ കാര്‍ വെള്ളം കാണൂ... പിന്നെ, സര്‍വ്വീസിനുകൊടുക്കുമ്പോള്‍ അവന്മാര്‍ പ്രാകിക്കൊണ്ട്‌ കഴുകുന്നുണ്ടാവും.... നല്ല തച്ച്‌ പണിയുണ്ടേ...

അപ്പോ പറഞ്ഞ്‌ വന്നത്‌.... കാറിന്റെ ഉള്‍ഭാഗം അതുപോലല്ലാ... അവിടെ ഒരു സൂപ്പര്‍മാര്‍ക്കറ്റാണ്‌... മിന്നൂസിന്റെ കളിപ്പാട്ടങ്ങള്‍, കളിക്കുടുക്ക പോലുള്ള പുസ്തകങ്ങള്‍, പാദരക്ഷകള്‍, ബിസ്കറ്റ്‌ പോലുള്ള ഈറ്റബിള്‍സ്‌... അങ്ങനെ അങ്ങനെ....

ഈയടുത്താണ്‌ എനിയ്ക്ക്‌ കാര്‍ വൃത്തിയായി സൂക്ഷിക്കണം എന്ന് സൂര്യോദയം (ബോധോദയം) ഉണ്ടായത്‌...അതിന്റെ ഫലമായി ഞാന്‍ കാര്‍ ഇടയ്ക്കിടെ കഴുകിത്തുടങ്ങി (മാസത്തിലൊരിയ്ക്കല്‍)...

മിന്നൂസ്‌ ഷൂവും ചെരിപ്പുമൊക്കെ ഇട്ട്‌ വളരെ മാന്യമായി സീറ്റില്‍ കയറി നില്‍ക്കുന്ന ഏര്‍പ്പാടുണ്ട്‌... അത്‌ എനിയ്ക്കങ്ങ്‌ സഹിച്ചില്ലാ...ഒരു ദിവസം ഇത്‌ കണ്ട്‌ എന്റെ വൃത്തിമാന്‍ ഉണര്‍ന്നു...

"മിന്നൂസേ... ഇനി മേലാല്‍ ചെരിപ്പിട്ട്‌ കാറിന്റെ സീറ്റില്‍ കയറിപ്പോകരുത്‌.... എവിടെയൊക്കെ ഇട്ട്‌ നടക്കുന്ന ചെരിപ്പാ... അതിലെ പൊടിയും ചെളിയുമെല്ലാം സീറ്റിലാകില്ലേ??" ഞാന്‍ അല്‍പം ചൂടായോ എന്നൊരു സംശയം..

ഇത്‌ കേട്ട്‌ മിന്നൂസിന്റെ അമ്മ ഒരു സംശയദൃഷ്ടിയോടെ എന്നെ നോക്കി..

മിന്നു ഒന്നും മിണ്ടാതെ തലയാട്ടി...

രണ്ട്‌ സെക്കന്റുകള്‍ക്കകം മിന്നുവിന്റെ മറുപടി കിട്ടി.. അതും ഒരല്‍പ്പം കടുപ്പിച്ച്‌ എന്നെ ചോദ്യം ചെയ്യുന്ന ഭാവത്തില്‍..

"അപ്പോ എന്റെ കാലില്‍ ചെളിയാവില്ലേ...???"